ഈജിപ്തിലെ ഐൻഷംസ് യൂണിവേഴ്സിറ്റി, മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, കിങ് സഊദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലേക്കുളള ലീഗ് ഓഫ് അറബ് സ്റ്റേറ്റിന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ സാംസ്കാരിക ഉപദേഷ്ടാവായും വാഷിംഗ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ടിന്റെ അക്കാദമിക ഉപദേഷ്ടാവായും രാഷ്ട്രീയവും തന്ത്രപരവുമായ പഠനങ്ങൾക്കായുള്ള അൽ അഹ്റം സെന്ററിലെ വിദഗ്ധ സമിതിയിലെ അംഗമായും ബൈസർബർഗിലെ ഇസ്ലാമിക് ആൻഡ് സോഷ്യൽ സയൻസ് സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായും സേവനം ചെയ്തു.
2004 ൽ ഈജിപ്തിലെ പ്രമുഖ ഇസ്ലാമിക് സെന്റർ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം മൂന്നുവർഷത്തിനുശേഷം ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ഉയർന്ന് വന്ന "കിഫായ പ്രസ്ഥാനത്തിന്റെ" മുഖ്യരക്ഷാധികാരിയായി. പല തവണ ജയിൽവാസമനുഭവിക്കേണ്ടിയും വന്നു.
ദംമൻഹൂർ ദേശത്തായിരുന്നു ശൈഖ് മസീരിയുടെ വളർച്ച . പുരാതന ഈജിപ്ഷ്യൻ ഗ്രന്ഥങ്ങളിൽ ഹോറസ് എന്നും ഗ്രീക്ക് ഗ്രന്ഥങ്ങളിൽ ഹെർമൗപോളിസ് മൈക്ര എന്ന പേരിലുമാണ് ഈ പട്ടണത്തെ പരിചയപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ ഹെർമൂ പോളിസ് ബർഫ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ദേവതയായ അപ്പോളോയിലേക്ക് ചേർത്തുകൊണ്ട് അപ്പോളോ നോബലീസ് എന്നും അതിനുശേഷം "തിൽബാലാമൂൻ"എന്ന നാമത്തിലും പിന്നീട് " ദമൻഹൂർ"എന്നും അറിയപ്പെട്ടു.
ബുഹൈറ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. കൈറോ യുടെ വടക്കു പടിഞ്ഞാറിൽ ഏകദേശം 160 കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത നഗരം " ബുഹൈറ പട്ടണം, നൂർ പട്ടണം, നസ്ർ പട്ടണം" തുടങ്ങി പല നാമങ്ങളിലും അറിയപ്പെടുന്നു. അബു അബ്ദുല്ലാഹിൽ മഗ്രിബിയുടെ നേതൃത്വത്തിൽ മുസ്ലിം സൈന്യം നെപ്പോളിയൻ ബോണപ്പാട്ടുമായി അഞ്ച് തവണ ഏറ്റുമുട്ടിയത് ഈ ഭൂമിയിലായിരുന്നു. യുദ്ധത്തിൽ മൃത്യു വരിച്ച രക്തസാക്ഷികളുടെ എണ്ണം നഗരത്തിലെ താമസക്കാരുടെ നാലിലൊന്നായി കണക്കാക്കപ്പെടുന്നു.
മസീരിയുടെ രചനാലോകം
സയണിസത്തിനെതിരെ ശക്തവും ക്രിയാത്മകവുമായി തൂലിക ചലിപ്പിച്ചതാണ് മസീരിയെ അറബ് ലോകത്ത് പ്രശസ്തനാക്കിയത്. ജൂതായിസം, സയണിസം , സെക്കുലറിസം, മോഡേണിറ്റി ഫ്രീമസോണിസം, ഇലുമിനാറ്റി തുടങ്ങിയ വിഷയങ്ങൾ സമർത്ഥമായി അദ്ദേഹം കൈകാര്യം ചെയ്തു.
തന്റെ ധൈഷണിക ജീവിതം വരച്ചിടുന്ന ആത്മകഥയാണ് രിഹ്ലതീ അൽ ഫിഖ്രിയ്യ ഫിൽ ബുദൂരി വൽ ജുദൂരി വൽ സ്സിമാർ (MY INTELLECTUAL JOURNEY :SEEDS,ROOTS AND FRUITS) എന്ന ഗ്രന്ഥം. ജനനം, പഠനം, യാത്രകൾ എന്നിവയിൽ നിന്ന് തുടങ്ങി തന്നെ രൂപപ്പെടുത്തിയ വ്യക്തികൾ, സംഭവങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ പ്രസ്തുത ഗ്രന്ഥം കടന്ന് പോകുന്നു.
മസീരിയുടെ അധിക രചനകളും സയണിസം , ജൂതായിസം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണുളളത്. എട്ട് വാള്യങ്ങളിലായി അദ്ദേഹം അറബിയിൽ തയ്യാറാക്കിയ മൗസൂ ഇയ്യത്തു യഹുദിയ്യ വസ്വഹ്യൂ നിയ്യയാണ് അവയിൽ ഏറ്റവും പ്രശസ്തം. ജൂതരുടെ ഉത്ഭവം, കുടിയേറ്റം ,ചതിപ്രയോഗങ്ങൾ തുടങ്ങിയവ വരച്ചു കാട്ടുന്നതാണ പ്രൗഢ ഗ്രന്ഥമാണ് "മനിൽ യഹൂദി " . സയണിസത്തിന്റ വളർച്ചയും അത് ഉണ്ടാക്കിത്തീർക്കുന്ന പ്രത്യാഘാതങ്ങളും വിവരിക്കുന്ന മികച്ച രചനയാണ് "അൽ ഉൻസുരിയ്യതു സ്സ്വഹ്യൂനിയ്യ എന്ന ഗ്രന്ഥം.
ഇതിനു പുറമെ അൽ ഇൻതിഫാളതുൽ ഫലസ്തീനിയ്യ വൽ അസിമ്മത്തുസ്സ്വഹ്യൂനിയ്യ : ദി റാസതുൻ ഫിൽ ഇദ്റാകി വൽ കറാമ, അൽ യദുൽ ഖഫിയ്യ : ദിറാസ ഫിൽ ഹറകാതിൽ യഹൂദിയ്യ , അൽ യഹൂദിയ്യതു വസ്സ്വഹ് യൂനിയതു വ ഇസ്റാഈൽ, The land of promise: a critique of political Zionism, Israel and South Africa: the progression of a relationship, Effect of the intifadah Zionist regime തുടങ്ങിയവ സയണിസ്റ്റ് ചതിപ്രയോഗങ്ങളുടെ വിവിധ തലങ്ങളിൽ വിശകലനം ചെയ്യുന്ന രചനകളാണ്. ചെറിയ പ്രായക്കാർക്ക് വായനാ താൽപര്യം ജനിപ്പിക്കാൻ വേണ്ടി രചിച്ച കഥാ സമാഹാരമാണ് " അൽ അമീറു വശ്ശാഇർ " എന്ന ചെറു ഗ്രന്ഥം.അറബിയിലും ഇംഗ്ലീഷിലുമായി അദ്ദേഹം എഴുതിയ ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ദേയമാണ്.
ആദ്യകാലത്ത് ഇഖ് വാനീ പ്രസ്ഥാനത്തോട് ചേർന്നു പ്രവർത്തിച്ച അദ്ദേഹം പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. സയണിസത്തിന്റെ അജണ്ടകൾ നടപ്പാക്കുന്നത് ഇഖ് വാനാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വന്തമായി വികസിപ്പിച്ച രാഷ്ട്രീയ വീക്ഷണങ്ങളായിരുന്നു അദ്ദേഹം പിന്തുടർന്നത്. പല കാഴ്ച്ചപ്പാടുകളിലും പലപ്പോഴായി അദ്ദേഹം വിമർശന വിധേയനായി.
"ഉലമാ മുബ്ദിഊൻ " എന്ന ടെലിവിഷൻ പ്രോഗ്രാമിൽ ജാസിം മുവത്വ ശൈഖ് മസീറിയുമായി നടത്തിയ അഭിമുഖം ഏറെ പഠനാർഹമാണ്. സയണിസം, സെക്കുലറിസം തുടങ്ങിയ വിഷയങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വിവിധ ടെലിവിഷൻ പ്രോഗ്രാമുകളും യൂറ്റ്യൂബിൽ ലഭ്യമാണ്. കാൻസർ ബാധിതനായി 2008 ജൂലൈ രണ്ടിന് കൈറോയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ജാബിർ സഈദ് വെള്ളാഞ്ചേരി
COMMENTS